ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Thursday, January 16, 2014

ആലഞ്ചേരിപിതാവിനൊരു തുറന്ന കത്ത്..... ഡൊമിനിക്ക് സാവിയോ വാച്ചാച്ചിറ

സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പാതാവിന്, കോട്ടയം അതിരൂപതാംഗവും ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റുമായ ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ എഴുതുന്നത്.

അങ്ങയുടെ പൗരോഹിത്യത്തിന്റെ ആരംഭംമുതല്‍ അങ്ങ് പാവങ്ങളോടും നിരാലംമ്പരോടും കാണിക്കുന്ന കരുണയും സ്‌നേഹവും ഞാന്‍ വളരെ നേരത്തെതന്നെ അറിഞ്ഞിട്ടുള്ളതാണ്. സഭയുടെ ഉന്നത ഉത്തരവാദിത്വത്തില്‍ ഇരിക്കുമ്പോള്‍ തുടര്‍ന്നുവന്ന പഴയ കാരുണ്യ പ്രവര്‍ത്തികള്‍ അതുപടി തുടരാനാവാത്ത സാഹചര്യം ഉണ്ടെന്നറിയാം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗമനത്തോടെ എല്ലാ തടസങ്ങളും മാറി പരിത്യക്തരോട് നേരിട്ട് ഇടപെടുന്നതിനുള്ള വഴി തെളിയുകയും അങ്ങ് ഈ ക്രിസ്തുമസ് ദിനത്തില്‍ അത് നടപ്പിലാക്കുകയും ചെയ്തത് ഞാന്‍ അറിഞ്ഞു. അങ്ങേക്ക് എന്റേയും ക്‌നാനായ ഫെലോഷിപ്പ് എന്ന സംഘടനയുടെയും എല്ലാ പിന്തുണയും പ്രാര്‍ത്ഥനയും.
    
ഫ്രാന്‍സീസ് മാര്‍പാപ്പ സഭയിലെ അധികാരികള്‍ക്കെല്ലാം മാതൃകയും പ്രചോദനവും ആയിരിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. മുന്‍പരിചയം ഇല്ലാത്തതിനാല്‍ അങ്ങയെപോലെ പാവങ്ങളോടൊത്തു ഇടപെടുന്നതിന് പെട്ടെന്ന് ഇറങ്ങിപുറപ്പെടുവാന്‍ കഴിയാതെ വിഷമിക്കുന്ന പിതാക്കന്മാര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
    
അങ്ങയുടെ ക്രിസ്തുമസ് സന്ദേശയാത്രയില്‍ അച്ചന്മാരാരും കൂടെ ഇല്ലാതിരുന്നതും ശ്രദ്ധേയമായി.  അങ്ങയെ സംബന്ധിച്ചിടത്തോളം ഒരാമുഖവും ആരവവും കൂടാതെ പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരാന്‍ കഴിയും. മാത്രമല്ല ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യം അങ്ങ് പങ്കെടുക്കുന്ന പല അല്മായ യോഗങ്ങളിലും അവസാനംവരെ പങ്കെടുക്കുകയും യോഗാനന്തരം ആളുകളുമായി സംവാദത്തിനു തയ്യാറാകുകയും ചെയ്യുന്ന രീതി വളരെ നല്ലതാണ് വിശ്വാസികളുടെ പല സംശയങ്ങള്‍ ദൂരികരിക്കുന്നതിനും,ഹയരാര്‍ക്കിയുമായുള്ള അകലം കുറയുന്നതിനും, സഭയില്‍ താനൊരു പ്രധാന വ്യക്തിയാണെന്ന തിരിച്ചറിവിനും അങ്ങയുടെ സംവാദം ഉപകാരപെടുന്നുണ്ട്. മീറ്റിംഗിനിടെ ഇറങ്ങിപോകുന്ന പിതാക്കന്മാരെ ആ യോഗത്തില്‍ തന്നെ വിമര്‍ശിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഞാന്‍.
   
ഫ്രാന്‍സിസ് പാപ്പ ഇതുവരെ നടത്തിയ പ്രസംഗങ്ങളിലൊക്കെ സഭാതനയരെകുറിച്ചാണ് ഏറെ പറഞ്ഞിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. റോമന്‍ കുരിയ അഴിച്ചുപണിയാന്‍ പാപ്പ തയ്യാറിയിരിക്കുന്നതുപോലെ നമ്മുടെ ഇവിടുത്തെ രൂപതാ കൂരിയാകളും അഴിച്ചുപണിയാന്‍ മെത്രാന്മാര്‍ തയ്യാറാകണം. അതുപോലെ ഒരിക്കലും എതിരഭിപ്രായം പറയില്ലന്ന് ഉത്തമബോധ്യം ഉള്ളവരെകൊണ്ട് പാസ്റ്ററല്‍ കൗണ്‍സിലുകളും മറ്റ് ആലോചനാ സമിതികളും നിറയ്ക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
   
അഭിവന്ദ്യ പിതാവിനോട് ക്‌നാനായ സമുദായത്തിന്റെ ചില സ്വകാര്യകാര്യങ്ങളും ഇക്കൂടെ ഉണര്‍ത്തിക്കുകയാണ്. കോട്ടയം അതിരൂപതയ്ക്ക് സാമന്തരൂപത അനുവദിക്കുന്നതു സംബന്ധിച്ച് പടിയറപിതാവ് കോട്ടയത്തുവന്നു പറഞ്ഞത് എല്ലാം ശരിയായി ഇനി സ്വിച്ചിട്ടാല്‍ മതിയെന്നാണ്.  ഞങ്ങളുടെ ഗുണഗണങ്ങള്‍ പറഞ്ഞുപറഞ്ഞ് വര്‍ക്കിപാതാവ് ഒന്നും തരാതെ കടന്നുപോയി. ആലഞ്ചേരിപിതാവിന് ഞങ്ങളോട് അനുകൂല നിലപാട് ആണെന്നാണ് ഞങ്ങളുടെ വിശ്വാസം. KCCNA പ്രസിഡന്റായിരുന്ന ഷീന്‍സ് ആകശാലയുമായി റോമില്‍ പോയി എല്ലാം ശരിയാക്കിതരാമെന്ന് ഉറപ്പ് തന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
   
പിതാവ് ചങ്ങനാശ്ശരിയില്‍ NSS ന്റെ യോഗത്തില്‍ പറയുകയുണ്ടായി സുറിയാനി ക്രിസ്ത്യാനികള്‍ക്കും ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന്. മര്‍ത്തോമ്മാ ക്രിസ്ത്യാനികളെ സുറിയാനി ക്രിസ്ത്യാനികളാക്കിയത് പ്രേഷിതപ്രവര്‍ത്തനത്തിനുവന്ന ക്‌നായിതൊമ്മനും കൂട്ടരുമാണ് ഇവര്‍ ഇല്ലാതായാല്‍ സീറോമലബാര്‍ സഭയുടെ ചരിത്രത്തിന്റെ ആണികല്ലാണ് ഇല്ലാതാകുന്നത്. ക്‌നാനായസമുദായത്തിന്റെ നിലനില്‍പ് സീറോമലബാര്‍സഭയുടെ നിലനില്‍പ്പാണെന്ന് കണ്ട് ഞങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ സാധിച്ചുതരണമെന്ന് അങ്ങയോട്  ആഭ്യര്‍ത്ഥിക്കുന്നു. പിതാവിന് സ്വന്തം അധികാരം ഉപയോഗിച്ചു ചെയ്യാവുന്ന കാര്യമാണ് ഡല്‍ഹിയിലെ ക്‌നാനായക്കാരുടെ പ്രശ്‌നങ്ങള്‍ അവര്‍ക്കവിടെ ഇടവകകള്‍ അനുവദിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് നീതിയാണ്. പിതാവിന് താല്പര്യമുണ്ടെങ്കില്‍ ഇപ്പോള്‍ നടക്കുന്ന സിനഡില്‍ തീരുമാനിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,
കുഴിമറ്റം പി ഒ, പനച്ചിക്കാട്-686533

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.