ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Thursday, November 21, 2013

ആശാകിരണങ്ങള്‍ - സ്റ്റീഫന്‍ തോട്ടനാനി



അഴിമതി ഇന്ന് ജനജീവിതത്തിന്റെ ഭാഗമായി ലോകത്തിലെല്ലായിടത്തും  വിളയാടുന്നു.  മതങ്ങള്‍ പോലും അതില്‍നിന്നു വിമുക്തരല്ല. സാത്താന്‍ മതനേതാക്കളെ പോലും കീഴ്‌പ്പെടുതിയിരിക്കുന്നു എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

അഴിമതിയില്‍ നിന്ന് ഇനി മുക്തിയില്ലായെന്നു കരുതി നിരാശയോടെയാണെങ്കില്‍ പോലും അഴിമതി നിറഞ്ഞ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു മുന്‍പോട്ടു പോകുവാന്‍ മനസ്സിനെ പലരും മെരുക്കിയെടുത്തു കഴിഞ്ഞിരിക്കുന്നു. എങ്കിലും മറ്റുചിലര്‍ നിശ്ചയദാര്‍ഡിയത്തോടെ അതിനെതിരെ അടരാടുവാന്‍ തന്നെ തീരുമാനിച്ചു മുന്നേറുന്നത് നമുക്ക് ചുറ്റും കാണുവാന്‍ സാധിക്കുന്നു.

മതങ്ങള്‍ ഒതുക്കത്തില്‍  ചെയ്തിരുന്ന ചില്ലറ തെറ്റുകളുടെ നേരെ ഈശ്വര വിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ പലപ്പോഴും കണ്ണടച്ചിരുന്നു. എന്നാല്‍ അതിനെ മുതലെടുത്തുകൊണ്ട്, ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിച്ചുകൊണ്ട് മതാധിപരും രാഷ്ട്രീയക്കാരെപ്പോലെ കൈകോര്‍ത്ത് മുന്നോട്ടു നീങ്ങിയപ്പോള്‍ പലരുടെയും ശുഭാപ്തിവിശ്വാസം അസ്തമിച്ചു. ദൈവവിശ്വാസം ഉണ്ടെങ്കിലും മതങ്ങളിലുള്ള പലരുടെയും വിശ്വാസത്തിനു കോട്ടം സംഭവിച്ചു. തങ്ങളുടെ പ്രവര്‍ത്തികള്‍ ആണ് അതിനുള്ള കാരണമെന്നത് സമ്മതിക്കാന്‍ കൂട്ടാക്കാതെ മതനേതാക്കള്‍ മറ്റുള്ളവരില്‍ പഴിചാരി മുന്‍പോട്ടു തന്നെ പോകുന്നു.

സാഷാല്‍ ഈശ്വരന്‍ വിചാരിച്ചാല്‍ പോലും ഈ ലോകം നന്നാക്കുവാന്‍ സാധിക്കില്ല എന്ന നിലയിലേയ്ക്ക് ജനങ്ങളുടെ വിശ്വാസം  അധപ്പതിച്ചപ്പോഴാണ് ആശയുടെ കിരണങ്ങളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കടന്നുവരവ്! സഭയിലും വത്തിക്കാനിലും അഴിഞ്ഞാടുന്ന അതിക്രമങ്ങള്‍ പലതും മാര്‍പ്പാപ്പ പറയുമ്പോളാണ് വിശ്വാസികള്‍ പലരും അറിയുന്നത് തന്നെ.  മാര്‍പ്പാപ്പ നേരിട്ട് പറഞ്ഞിട്ട് പോലും അത് വിശ്വസിക്കാന്‍ വിശ്വാസികളില്‍ പലരും മടിക്കുന്നു.  നമ്മുടെ സഭാധികാരികള്‍ അങ്ങിനെ ചെയ്യുമോ? അഥവാ അങ്ങിനെ ചെയ്താല്‍ തന്നെ അത് സഭയ്ക്ക് വേണ്ടിയല്ലേ, ദൈവത്തിനു വേണ്ടിയല്ലേ, അതുകൊണ്ട് സഭാധികാരികള്‍ തെറ്റ് ചെയ്താല്‍ പോലും അതിനു കുഴപ്പമില്ല എന്ന വിധത്തിലാണ് വിശ്വാസികളുടെ മനസ്സിനെ മതങ്ങള്‍ സ്വാധീനിച്ചു വച്ചിരിക്കുന്നത് തന്നെ. അത്രക്കും രൂഡമാണ് ചിലരുടെ വിശ്വാസം. ദൈവത്തെക്കാള്‍, അല്ലെങ്കില്‍ ദൈവപ്രമാണങ്ങളെക്കാള്‍ വിശ്വാസം മതനേതാക്കള്‍ക്ക് കൊടുക്കുന്നതിലെ ആപത്തിനെപ്പറ്റി ജനങ്ങള്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു! വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തെ പുനര്‍ചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മാര്‍പ്പാപ്പയുടെ ഈ തിരുത്തല്‍വാദം, അല്ലെങ്കില്‍ വെട്ടിനിരത്ത് അദ്ദേഹത്തിന്റെ ജീവാപായത്തില്‍ കലാശിച്ചേക്കുമെന്നുപോലും പലരും ഭയപ്പെടുന്നു. അധികാരത്തിനുവേണ്ടി എന്തും ചെയ്യുവാന്‍ പലരും മടിക്കില്ലാത്ത കാലമാണ് ഇത്. എന്നാല്‍ അത് തെല്ലും വകവയ്ക്കാതെ തന്റെ ശുദ്ധികലശവുമായിത്തന്നെ മാര്‍പ്പാപ്പ മുന്നേറുന്നത്  അവിശ്വാസിക്കും വിശ്വാസിക്കും  ഒരുപോലെ പുത്തന്‍ ഉണര്‍വേകിയിരിക്കുന്നു.

ജനങ്ങളുടെ ഈശ്വരവിശ്വാസവും അധ്വാനഫലവും ചൂഷണം ചെയ്ത് മണിമാളികകള്‍ക്കും ആഡംബര ജീവിതങ്ങള്‍ക്കുമായി ധൂര്‍ത്തടിച്ചതിനാണ് മാര്‍പ്പാപ്പ ഒരു ജര്മ്മന്‍ ബിഷപ്പിനെ അടുത്തനാള്‍ പുറത്താക്കിയത്. നമുക്കിടയിലും സംഭവിക്കുന്നത് ആ ധൂര്‍ത്ത് തന്നെയാണ്. വിശ്വാസികളുടെയും അശരണരുടെയും ആവശ്യങ്ങള്‍ സംരഷിക്കുവാന്‍ നിയുക്തരായ സഭാധികാരികള്‍ നേര്‍വഴിവിട്ടു വളരെ ദൂരെ പോയിരിക്കുന്നു. സഭ ആഘോഷിക്കുന്ന ഈ വിശ്വാസവര്‍ഷത്തിന്റെ അന്തിമഘട്ടത്തിലെങ്കിലും തങ്ങളുടെ പാളിച്ചകള്‍ മനസ്സിലാക്കി നേര്‍വഴിയിലേക്ക് തിരിച്ചെത്തുവാനുള്ള ഈ അവസരം നമ്മുടെ  സഭാധികാരികള്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രതീഷിക്കാം.

സ്വാര്‍ഥതയും അഴിമതിയും കൊടികുത്തിവാണ് ജനങ്ങള്‍ നിരാശയുടെ പടുകുഴിയില്‍ നിപതിക്കുമ്പോളും ആശയുടെ നാമ്പുകള്‍ അവിടെയും ഇവിടെയും തലപൊക്കുന്നത് ശ്രദ്ധിച്ചാല്‍ നമുക്ക് കാണുവാന്‍ സാധിക്കും. മനംമടുത്ത ജനങ്ങള്‍ പ്രതികരിച്ചപ്പോളാണ് പല രാജ്യങ്ങളിലും ധൂര്‍ത്തരായ ഭരണാധികാരികള്‍ സ്ഥാനഭ്രഷ്ടരാക്കപെട്ടത് .

ഇന്ത്യയില്‍ അഴിമതിക്കെതിരെ അണ്ണാ ഹസാരെ വന്നപ്പോള്‍ സാധാരണക്കാര്‍ സന്തോഷിച്ചു പിന്നാലെ കൂടി. എന്നാല്‍ അവരുടെ സന്തോഷത്തിനു അല്പായുസേ ഉണ്ടായിരുന്നുള്ളൂ. അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യുവാന്‍ കൊണ്ടുവന്ന നിയമങ്ങളും മാര്ഗ്ഗങ്ങളും കറപുരണ്ട ഭരണകര്‍ത്താക്കള്‍ കുതന്ത്രങ്ങളിലൂടെ കൈകാര്യം ചെയ്തു. അധര്‍മ്മത്തിന്റെയും, അധികാരത്തിന്റെയും കുതികാല്‍വെട്ടിന്റെയും, പണത്തിന്റെയും കോട്ടയെ തകര്‍ക്കുവാന്‍ ഹസ്സാരെയ്ക്കും കൂട്ടര്‍ക്കും സാധിച്ചില്ല.

തോല്‍വിയില്‍ മനംമടുക്കാതെ ഹസ്സാരെക്കൊപ്പം ഉണ്ടായിരുന്ന അരവിന്ദ് കേജറിവാള്‍ പുതിയൊരു ആയുധവുമായി രംഗത്ത് വന്നിരിക്കുന്നു!  അഴിമതികറ പുരളാത്ത, കഴിവുള്ള സാധാരണ ജനങ്ങളെ നേതാക്കളാക്കി ഉയര്‍ത്തി അഴിമതികറപൂണ്ട നേതാക്കള്‍ക്കെതിരെ മത്സരരംഗത്ത് ഇറക്കിയാണ് പോരാട്ടം! കറപുരളാത്ത നേതാക്കള്‍ എന്ന ആദര്‍ശവുമായിട്ടാണ് കേജറിവാളിന്റെ നേതൃത്വത്തിലുള്ള സാധാരണക്കാരന്റെ പാര്‍ടിയെന്ന AAP(Am Admi Party)യുടെ പിറവി. ആദര്‍ശങ്ങളുമായി കോളിളക്കമുണ്ടാക്കി രംഗത്ത് വരുന്ന നമ്മുടെ നേതാക്കളെ നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ കീശക്കുള്ളിലാക്കുന്ന അധികാരികള്‍ക്കിടയില്‍ കേജറിവാളിന്റെ പാര്‍ട്ടിയിലെ സ്ഥാനാര്തികള്‍ക്ക് എത്ര നാളത്തെ ആയുസ്സ് ഉണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്നുവരികിലും മുങ്ങിചാകുന്നവന് വൈക്കോല്‍തുരുമ്പും ആശ്വാസം എന്നപോലെ മനം മടുത്ത ജനങ്ങള്‍ക്ക് AAP നേരിയ ആശ പ്രദാനം ചെയ്യുന്നു.

കുത്തകരാഷ്ട്രീയ പാര്‍ടികള്‍ നിര്‍ത്തുന്ന അതികായരോട് മത്സരിക്കുവാന്‍ വേണ്ടിയുള്ള AAP സ്ഥാനാര്തികള്‍ കറ പുരളാത്തവരാണെന്ന് പല വിധത്തില്‍ ഉറപ്പു വരുത്തിയ ശേഷമാണ് ഗോദായില്‍ ഇറക്കുന്നത് പോലും! ഈ ആദര്‍ശങ്ങളാല്‍ ആകര്‍ഷിക്കപെട്ട സാധാരണക്കാരും, പ്രബുദ്ധരായ അഭ്യസ്തവിദ്യരും  AAPയുടെ പിന്നില്‍ അണിനിരക്കുന്നു. ഇലക്ക്ഷനുവേണ്ടി പണം വാരി വിതറുവാനില്ലാത്ത പാര്‍ട്ടിക്കുവേണ്ടി സാധാരണക്കാര്‍ സ്വന്തം പണം മുടക്കാന്‍ തയ്യാറായി മുന്‍പോട്ടു വരുന്നു.

ഹസ്സാരെയെ ഒതുക്കിയ ധിക്കാരത്തോടെ, കോണ്‍ഗ്രസിന്റെയും, ബിജെപിയുടെയും നേതാക്കള്‍ വളരെ ലാഘവത്തോടെ പുഛിച്ചു തള്ളിയ AAP ഒരു വര്‍ഷത്തിനുള്ളില്‍തന്നെ കുത്തക രാഷ്ട്രീയപാര്‍ട്ടികളുടെ ഉറക്കം കെടുത്തിയിരിക്കുന്നു! ജയം ഉറപ്പു വരുത്തുവാന്‍വേണ്ടി AAP-യുടെ കറ പുരളാത്ത നേതാക്കള്‍ക്കെതിരെ അണിനിരത്തുവാന്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ കറയില്ലാത്ത നേതാക്കളെ തപ്പി വലിയ പാര്‍ടികള്‍ നെട്ടോട്ടം ഓടുന്നത് കൗതുകകരം തന്നെ. ഡിസംബര്‍ 4-നു നടക്കുന്ന ഡല്‍ഹി അസ്സംബ്ലി ഇലക്ക്ഷന്‍ ഒരു മാറ്റത്തിന്റെ തുടക്കമാവാം.

വാതിലുകള്‍ അടയുമ്പോള്‍ ദൈവം ഏതെങ്കിലും ജനാലകള്‍ തുറന്നുതരും എന്നതുപോലെ തങ്ങള്‍ക്കു ചുറ്റുമുള്ള അഴിമതിമൂലം നിരാശയുടെ പടുകുഴിയില്‍ പതിച്ച ജനങ്ങള്‍ക്ക് ആശയുടെ കിരണങ്ങളുമായി കറപുരളാത്ത നേതാക്കളെ ദൈവം അണിനിരത്തുന്നു എന്ന് വേണം അനുമാനിക്കാന്‍! ഫ്രാന്‍സിസ് മാര്പാപ്പയ്‌ക്കൊപ്പം അനീതിക്കെതിരെ ധീരതയോടെ മുന്‍പോട്ടു വരുവാന്‍ വേണ്ട ധൈര്യം ഈ അവസരത്തില്‍ പരിശുദ്ധാല്മാവിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതാം. ആദര്‍ശങ്ങളെ കീഴടക്കുന്ന മനുഷ്യന്റെ സ്വാര്‍ഥതയെന്ന ദൗര്‍ബല്യം ജനങ്ങളുടെ  ആശയുടെ കിരണങ്ങളെ അണയ്ക്കാതിരിക്കട്ടെ.

സ്റ്റീഫന്‍ തോട്ടനാനി

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.